കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി മരിച്ചനിലയില്‍; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

മന്ത്രവാദത്തിന്റെ പേരിലായിരുന്നു 2018ല്‍ കൂട്ടക്കൊലകള്‍ നടത്തിയത്
കൊല്ലപ്പെട്ട കുടുംബം/ അനീഷ്
കൊല്ലപ്പെട്ട കുടുംബം/ അനീഷ്

ഇടുക്കി: പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍കുഴിയില്‍ അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദത്തിന്റെ പേരിലായിരുന്നു 2018ല്‍ കൂട്ടക്കൊലകള്‍ നടത്തിയത്. 

2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടി എന്നാണു കേസ്. 

മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷ് സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തത്.

തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാണകക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും ഇവര്‍ മോഷ്ടിച്ചിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് പ്രധാന പ്രതിയായ അനീഷ് പൊലീസ് പിടിയിലാകുന്നത്. കൊല്ലപ്പെട്ട അര്‍ജുന്‍ ഭിന്നശേഷിക്കാരനായിരുന്നു. കൃഷ്ണനെയും അര്‍ജുനെയും ജീവനോടെയാണ് കുഴിച്ച് മൂടിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Related Article

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com