തിരുവനന്തപുരം; അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകാനാണ് തീരുമാനം. ചൊവ്വാഴ്ച് ഹർജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.
ദത്ത് നടപടികൾ നിർത്തിവെക്കും
കുഞ്ഞിനെ ദത്ത് നൽകിയതിന്‍റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്. സംഭവം വിവാദമായതോടെ ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിറങ്ങി.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്‍റെ നടപടികൾ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമവിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ മാതാവ് അവകാശവാദവുമായി വന്നതും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.
'കുഞ്ഞിനെ നൽകിയത് അനുപമയുടെ അറിവോടെ'
കുഞ്ഞിനെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ചെയ്തിരുന്നു. അതിനിടെ അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ അജിത്തിന്റെ മുൻഭാര്യ രംഗത്തെത്തി. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ