മോന്‍സന്റെ വീട്ടില്‍ തിമിംഗലത്തിന്റെ എല്ലും; മേക്കപ്പ് മാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ല് കണ്ടെത്തിയത്
മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തിമിംഗലത്തിന്റെ എല്ലുകള്‍
മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തിമിംഗലത്തിന്റെ എല്ലുകള്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റിലായത്. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്‌ക്കെതിരെയും മൊഴി നല്‍കിയിരുന്നു. മോന്‍സന്റെ കൈയില്‍ തിമിംഗലത്തിന്റെ എല്ലുകളുമൂണ്ടെന്ന് കണ്ടെത്തി. എട്ടടി നീളമുള്ള തിമിംഗലത്തിന്റെ എല്ലും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെടുത്തത്.

എട്ടടി നീളമുള്ള തിമിംഗലത്തിന്റെ എല്ലുകള്‍

മോന്‍സനെതിരെ മൊഴി നല്‍കിയ പെണ്‍കുട്ടി ജോഷിക്കെതിരെയും ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കിയിരുന്നു. ജോഷിയെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ല് കണ്ടെത്തിയത്.  വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍ ഉണ്ടോ എന്നതും പരിശോധിക്കുകയാണ്.

മോന്‍സനെതിരെ വിശ്വസ്തരുടെ വെളിപ്പെടുത്തല്‍

അതേസമയം മോന്‍സനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിശ്വസ്തര്‍ രംഗത്തെത്തി. മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്‌സണ്‍, ബോഡിഗാര്‍ഡ് മാത്യു, സഹായി സനീഷ് എന്നിവര്‍ ഇതുവരെ പുറത്തുവരാത്ത പലതും പങ്കുവച്ചു .

കേസിലെ നിര്‍ണായക തെളിവായേക്കാവുന്ന  പെന്‍ ഡ്രൈവ് മോന്‍സന്റെ ആജ്ഞയനുസരിച്ച് നശിപ്പിച്ചെന്ന് ജിഷ്ണു പറഞ്ഞു.  വഴിയില്‍ വാഹനത്തെ മറികടന്നവരെയടക്കം പലരെയും ഉപദ്രവിച്ചെന്ന് ബോഡിഗാര്‍ഡ് പറഞ്ഞു. മോന്‍സന്‍ പറഞ്ഞ് പറ്റിച്ചാണ് യുട്യൂബ് വിഡിയോകളില്‍ അവതാരകനാക്കിയതെന്ന് ജിഷ്ണു പറഞ്ഞു. തന്റെ കൈവശമുള്ളത് അമൂല്യ വസ്തുക്കളെന്ന് പറഞ്ഞു. അനിതാപുല്ലയില്‍ മോന്‍സന്റെ തട്ടിപ്പുകള്‍ പലതും അറിഞ്ഞിരുന്നു. എന്നാല്‍ പലതും തുറന്ന് പറഞ്ഞിരുന്നില്ല.

മോന്‍സന്‍ നേതൃത്വത്തിലുള്ള കലിംഗാ കല്യാണ്‍ ഗ്രൂപില്‍ അടിമുടി ദുരൂഹതയാണ്. കലിംഗയിലെ ഐപ് കോശി മോന്‍സന്റെ ആളാണ്. മറ്റുള്ളവര്‍ മോന്‍സനെതിരെ വന്നാല്‍ കയ്യിലുള്ള ബോംബ് പൊട്ടിക്കും എന്നാണ് കോശി പറഞ്ഞത്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും ഇതുവരെ കൂടെനിന്നതു ഗതികേട് കൊണ്ടാണെന്നും ഇവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com