കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ മുറുകി പത്തുവയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഫയാസിന്റെയും സൽമയുടെയും മകൻ അഹൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ കണ്ട കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാവിലെ കഴിക്കാൻ പൊറോട്ട വാങ്ങി നൽകിയശേഷം പള്ളിയിൽ പോകാൻ തയ്യാറായിരിക്കാൻ പറഞ്ഞ് ഫയാസ് പുറത്തുപോയി. ഈ സമയം സൽമ മകന് എണ്ണ തേച്ചുകൊടുത്ത് കുളിക്കാൻ വിട്ടു. കുളിച്ചിറങ്ങാൻ മകൻ പതിവായി കൂടുതൽ സമയം എടുക്കാറുള്ളതുകൊണ്ട് സംശയം തോന്നിയില്ലെന്നും ഏറെ നേരമായിട്ടും കാണാതായതോടെയാണ് നോക്കിയതെന്നും സൽമ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
തോർത്ത് കഴുത്തിൽ കുരുങ്ങിയത് അബദ്ധത്തിലല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ