ന്യൂനമര്‍ദവും ന്യൂനമര്‍ദ പാത്തിയും സജീവം; ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് നേരത്തെ ആറു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. 

12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പകരം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്നാണ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്. 

നാളെയും ഞായറാഴ്ചയും സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍  കേരളത്തിലെ പത്തനംതിട്ട,  കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ  ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദത്തില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന് കിടക്കുന്ന ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com