മോന്‍സനെ ആരുവഴി പരിചയപ്പെട്ടു?, വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് സംശയം തോന്നിയില്ല?, പൊലീസിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

പുരാവസ്തു  വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതി
മോൻസൻ മാവുങ്കൽ, ഫയല്‍
മോൻസൻ മാവുങ്കൽ, ഫയല്‍

കൊച്ചി: പുരാവസ്തു  വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

ഡിജിപിയുടെ സത്യവാങ്മൂലം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന് പറഞ്ഞ  കോടതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരുവഴിയാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് ചോദിച്ചു.മോന്‍സന്റെ വീട്ടില്‍ പ്പോയവര്‍ എന്തുകൊണ്ട് പുരാവസ്തു നിയമത്തെ കുറിച്ച് ചിന്തിച്ചില്ല?,  നിയമപ്രകാരമാണോ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് എന്തുകൊണ്ട് സംശയം തോന്നിയില്ല?,ഐജി ലക്ഷ്്മണിന്റെ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

മോന്‍സനെ ആരുവഴി പരിചയപ്പെട്ടു?

മോന്‍സന്‍ എല്ലാ സംവിധാനങ്ങളും തന്നിഷ്ടത്തിന് ദുരുപയോഗം ചെയ്തു. പുരാവസ്തുക്കള്‍ കാണാന്‍ മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംശയം തോന്നിയ മുന്‍ ഡിജിപി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. വീടിന് മുന്നില്‍ ബീറ്റ് ബോക്‌സ്് സ്ഥാപിക്കാന്‍ നിര്‍ദേശിച്ച് മറ്റൊരു കത്തും ഇറങ്ങിയത് ഇക്കാലത്താണ്. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടതി ചോദിച്ചു. അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി കത്ത് നല്‍കി എട്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുത്തി?. മുന്‍ ഡിജിപിയും എഡിജിപിയും നല്‍കിയതടക്കം കേസുമായി ബന്ധപ്പെട്ട കത്തുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ച് കേസ് പരിഗണിക്കുന്നത് നവംബര്‍ 11ലേക്ക് മാറ്റി. 

പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മോന്‍സന്റെ വീടിന്റെ പ്രദേശത്ത് ഏര്‍പ്പെടുത്തിയത് പതിവു ബീറ്റ് പരിശോധന മാത്രമെന്ന് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അപേക്ഷ പരിഗണിച്ചാണ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്. മോന്‍സന് ഒരു തരത്തിലുള്ള അധിക സുരക്ഷയും നല്‍കിയിട്ടില്ല. അപേക്ഷ ലഭിക്കുമ്പോള്‍ നല്‍കുന്ന പതിവ് പൊലീസ് നിരീക്ഷണം മാത്രമാണ് മോന്‍സനും നല്‍കിയത്.

പൊലീസിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

മോന്‍സന്‍ മാവുങ്കലിന് എതിരായ പൊലീസ് അന്വേഷണം കാര്യക്ഷമമാണ്. അന്വേഷണത്തെ സംശയിക്കേണ്ട സാഹചര്യമില്ല. മോന്‍സനെതിരെ പോക്‌സോ ഉള്‍പ്പെടെ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മോന്‍സന്റെ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. മോന്‍സന്റെ പുരാവസ്തുക്കള്‍ കാണാനായിരുന്നു സന്ദര്‍ശനമെന്നും ബെഹ്‌റ മൊഴി നല്‍കി. ബെഹ്‌റ മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍ മോന്‍സനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. ബെഹ്‌റ ആവശ്യപ്പെട്ട പ്രകാരമാണ് എഡിജിപി മനോജ് എബ്രഹാം ഒപ്പം പോയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മോന്‍സനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ എഡിജിപി ഇടപെട്ട് ഈ നീക്കം തടയുകയും ലക്ഷ്മണയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. മോന്‍സന്റെ ഡ്രൈവര്‍ അജിയെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് അജിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന അജിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്നും ഡിജിപിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com