ഓട്ടം വിളിച്ചു, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, ഓട്ടോ കത്തിച്ചു; ക്വട്ടേഷനെന്ന് സംശയം 

മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് ഓട്ടോ വിളിച്ചത്
ഓട്ടോറിക്ഷ കത്തിയ നിലയിൽ/ ടെലിവിഷൻ ചിത്രം
ഓട്ടോറിക്ഷ കത്തിയ നിലയിൽ/ ടെലിവിഷൻ ചിത്രം

കോട്ടയം: ഓട്ടംവിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. ഓട്ടം വിളിച്ച യുവാവിനെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോ ഡ്രൈവറായ പൈക സ്വദേശി അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഖില്‍ ഓടിരക്ഷപ്പെട്ടതോടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു. 

മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് ഓട്ടോ വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംക്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍ പിടിച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. ഓട്ടോ നിര്‍ത്തി പുറത്തേക്ക് ഓടിയ അഖില്‍ സമീപത്തെ കടയില്‍ വിവരം പറയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. 

ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതായി കണ്ടതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com