'സ്വന്തം വീട്ടിലേക്ക് പോകാന്‍ സമ്മതിക്കുന്നില്ല ; ഇനി ഇവിടെ  ജീവിക്കാനാവില്ല' ; സുനീഷയുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്

‘നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ’ എന്നും ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’ എന്നും ഭർത്താവ് വിജീഷ് പറയുന്നത് ക്ലിപ്പിലുണ്ട്
വിജീഷ്, മരിച്ച സുനീഷ / ടെലിവിഷന്‍ ചിത്രം
വിജീഷ്, മരിച്ച സുനീഷ / ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍ : ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സുനീഷയുടെ കൂടുതല്‍ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. ഭര്‍ത്താവ് വിജീഷുമായുള്ള  ശബ്ദരേഖയാണ് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃവീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയില്‍ പറയുന്നു. 

ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ കൊറോം സ്വദേശി സുനീഷ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. ഒന്നരവര്‍ഷം മുമ്പാണ് സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. 

ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിനെ കൂടാതെ, ഭര്‍ത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്ന ഓഡിയോ ക്ലിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

‘നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ’ എന്നും ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’ എന്നും ഭർത്താവ് വിജീഷ് പറയുന്നത് ക്ലിപ്പിലുണ്ട്. വിജീഷിന്റെ അമ്മ മർദ്ദിച്ചതിനെക്കുറിച്ച് പറയുമ്പോൾ, ‘നീ എവിടെ വേണമെങ്കിലും പോയി പറഞ്ഞോ’ എന്നു വിജീഷിന്റെ അമ്മ പറയുന്നതും വോയ്സ് ക്ലിപ്പിൽ ഉണ്ട്.

ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ലെന്ന് സുനീഷയുടെ വല്യമ്മ ദേവകി പറഞ്ഞു. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി  ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും ദേവകി പറഞ്ഞു.  

സുനീഷയുടെ വീട്ടുകാരുടെ മൊഴി എടുത്ത പൊലീസ് ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഉടൻ ചോദ്യം ചെയ്തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സുനീഷയുടെയും വിജീഷിന്‍റെയും മൊബൈൽ ഫോണും  പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com