കമ്പിവടികൊണ്ട് അടിച്ചു, കാര്‍ തല്ലിത്തകര്‍ത്തു, കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പരവൂരില്‍ അമ്മയ്ക്കും മകനും നേര്‍ക്ക് സദാചാര ഗുണ്ടാ ആക്രമണം

ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി
ആക്രമണത്തില്‍ പരിക്കേറ്റ ഷംലയും സാലുവും / ടെലിവിഷന്‍ ചിത്രം
ആക്രമണത്തില്‍ പരിക്കേറ്റ ഷംലയും സാലുവും / ടെലിവിഷന്‍ ചിത്രം

കൊല്ലം :കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായതായി പരാതി. പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്‌ന മന്‍സിലില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകര്‍ത്തുവെന്ന് ഇരുവരും പറഞ്ഞു. സാലുവിന്റെ കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവര്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കി. 

മകനെ മര്‍ദിക്കുന്നത് കണ്ടാണ് കാറില്‍ നിന്നും ഇറങ്ങിയത്. ഈ സമയം അതുവഴി പോയ ആളുകള്‍ വാഹനം നിര്‍ത്തിയതല്ലാതെ ഇടപെട്ടില്ല. പ്രശ്‌നം ഉണ്ടാക്കേണ്ടെന്നു കരുതി ഞങ്ങള്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പിന്നാലെ എത്തി കാറിന്റെ മുന്‍ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്തുവെന്നും ഷംല പറഞ്ഞു.

മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു. ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനെ മർദിച്ചെന്നു കാണിച്ചു പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവതി രാത്രി വൈകി പൊലീസിൽ പരാതി നൽകി. എന്നാൽ ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇൻസ്പെക്ടർ നിസാർ പറഞ്ഞു. 

ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com