'കോണ്‍ഗ്രസ് വിട്ടത് മനസമാധാനത്തിന് വേണ്ടി'; പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

ഡിസിസി പുനഃസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു
പി എസ് പ്രശാന്ത് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനൊപ്പം
പി എസ് പ്രശാന്ത് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനൊപ്പം


തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിലെത്തിയത്. മനസമാധാനത്തിന് വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 

'കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. കോണ്‍ഗ്രസ് അച്ചടക്കമില്ലാത്ത, ദുര്‍ബലപ്പെടുന്ന പ്രസ്ഥാനമായി. റിയല്‍ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലേക്ക് ഓരോ പ്രദേശത്തും കോണ്‍ഗ്രസ് നേതൃത്വം എത്തപ്പെട്ടു. അതിന് നേതൃത്വം നല്‍കുന്ന ആളുകളെയാണ് ഡിസിസി പുനഃസംഘടനയില്‍ എടുത്തത്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ഏറ്റവും ആവശ്യം സമാധാനമാണ്. അതിന് പറ്റുന്നില്ല എന്ന അന്തരീക്ഷത്തിലാണ് ജനങ്ങളുടെ കൂടെനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിലേക്ക് വന്നത്'-പ്രശാന്ത് പറഞ്ഞു. 

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പാര്‍ട്ടി ശിഥിലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫിന്റെ തകര്‍ച്ച അതിവേഗം സംഭവിക്കുകയാണ്.  കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള തകര്‍ച്ചയും ശിഥിലീകരണവുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടു. ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ബിജെപിയുടെ ജനവിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്നും വിജരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളിലും ചേരിതിരിഞ്ഞ് തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് ഏതാനും മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിലെ പരസ്പര തര്‍ക്കം കാരണമാണ് കര്‍ണാടകയിലും മധ്യപ്രദേശിലും ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലുണ്ടായ സംഭവങ്ങളെ കാണാനെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. വ്യക്തികള്‍ക്ക് ചുറ്റും അണിനിരന്നവര്‍ നേതൃത്വത്തിലേക്ക് വന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാര്‍ട്ടിയാണ്. ഏത് തരം വിദ്യ പ്രയോഗിച്ചാലും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തര്‍ക്കിക്കുന്ന, ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും രൂപംകൊള്ളുന്ന പാര്‍ട്ടിക്ക് സെമി കേഡര്‍ പാര്‍ട്ടിയെന്ന വിചിത്ര പേര് ഇപ്പോള്‍ നല്‍കിയിരിക്കുന്നു.-വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com