ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ പോക്‌സോ കേസ് : പട്ടികജാതി കുടുംബത്തിന് സിപിഎമ്മിന്റെ ഊരു വിലക്കെന്ന് ആക്ഷേപം

പട്ടികജാതി കുടുംബത്തെ ഒറ്റപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍ : പോക്‌സോ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്കെന്ന് ആരോപണം. തൃശൂര്‍ കാട്ടൂരിലെ പട്ടികജാതി കുടുംബത്തെ ഒറ്റപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. 

പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സായൂജ് കാട്ടൂരിന് എതിരെയാണ് കുടുംബം പൊലീസിന് പരാതി നല്‍കിയത്. സായൂജ് റിമാന്‍ഡിലാണ്. പരാതി നല്‍കിയ ശേഷം നാട്ടില്‍ ഒറ്റപ്പെടുത്താനാണ് സിപിഎം. ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. 

കള്ളക്കേസില്‍ ഡിവൈഎഫ്‌ഐക്കാരനെ കുടുക്കിയെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ പരാതിക്കാരന്റെ കുടുംബത്തിനെതിരെ പാര്‍ട്ടി ഒപ്പുശേഖരണം നടത്തിയെന്നും സിപിഎം പ്രവര്‍ത്തകനായ ഇദ്ദേഹം പറയുന്നു. 

മകളെ പീഡിപ്പിച്ചതിന് പിന്നാലെ, സിപിഎമ്മിന്റെ മാനസീക പീഡനവും തുടര്‍ന്നാല്‍ ഗത്യന്തരമില്ലാതെ നാടു വിടേണ്ടി വരുമെന്നാണ് കുടുംബം സൂചിപ്പിക്കുന്നത്. എന്നാല്‍ കുടുംബത്തെ ഊരുവിലക്കിയെന്ന ആക്ഷേപം ശരിയല്ലെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com