പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിപ: ചാത്തമംഗലം കണ്ടെയ്ൻമെന്റ് സോൺ, ജാഗ്രതയിൽ കോഴിക്കോട്; കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും  

കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച് 12 വയസുകാരൻ മരണപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം നടത്തും. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.  വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. 

കണ്ടെയ്ൻമെൻറ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ആരോ​ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോ​ഗം ചേരും. 

മെഡിക്കൽ കോളജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 20 പേരെ ഇവിടെ പ്രവേശിപ്പിച്ചു. രോ​ഗം സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിൽപെട്ടവർ, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സമ്പർക്ക പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 188 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. കുട്ടിയുടെ അമ്മയ്ക്കും ആരോഗ്യപ്രവർത്തകരായ രണ്ട് പേർക്കും രോഗലക്ഷണങ്ങളുണ്ട്. പേ വാർഡ് ബ്ലോക്കിൽ താഴെ നിലയിൽ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളിൽ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക. 

പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഇതിനായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംഘമെത്തി ലാബ് സജ്ജീകരിക്കും. നിരീക്ഷണത്തിലുള്ളവർക്ക് ഇന്ന് വൈകുനേരത്തിനുള്ളിൽ പരിശോധന നടത്താൻ കഴിയുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നത്. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൺഫേർമേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com