തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ കെപിസിസി പുനസംഘടനയില്‍ ഒഴിവാക്കുമെന്ന് സുധാകരന്‍ ; ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ആര്‍എസ്പി

കോണ്‍ഗ്രസിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങളിലുള്ള പ്രയാസമാണ് ഘടകകക്ഷികള്‍ പ്രകടിപ്പിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു
കെ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
കെ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മില്‍ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്‌നവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ പ്രശ്‌നങ്ങളിലും താത്വികമായി സംസാരിച്ച് ഏകീകരിച്ച അഭിപ്രായത്തിലേക്ക് എത്തിയിട്ടുണ്ട്. ആര്‍എസ്പിയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. ഇനിയും ഉണ്ടാകാന്‍ പോകുന്നുമില്ല. അത് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സമൂലമായ മാറ്റത്തിന് കോണ്‍ഗ്രസ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കാര്യക്ഷമതയോടു കൂടി യുഡിഎഫ് സംവിധാനം ശക്തമാക്കാനുള്ള സംവിധാനത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച നടക്കുകയാണ്. അതേസമയം തന്നെയാണ് ആര്‍എസ്പിയും ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച, ചിന്തിച്ച നേതാക്കള്‍ക്കെതിരെ വരെ നടപടിയുണ്ടാകും. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു നേതാവിന്റെ പങ്കാളിത്തം പരാജയത്തിന് കാരണമായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായിരിക്കും. വരുന്ന കെപിസിസി പുനസംഘടനയില്‍ അത്തരം നേതാക്കള്‍ക്ക് ഒരു പദവിയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ആര്‍എസ്പി മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും, പരസ്പരം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആര്‍എസ്പി യുഡിഎഫുമായി ഹൃദയബന്ധമുള്ള പ്രസ്ഥാനമാണ്. ആ ബന്ധം ഇനിയും മുന്നോട്ടും പോകും. ചവറയിലെ തോല്‍വി ചര്‍ച്ചയായില്ല. കോണ്‍ഗ്രസിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങളിലുള്ള പ്രയാസമാണ് ഘടകകക്ഷികള്‍ പ്രകടിപ്പിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.  

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണസംതൃപ്തരെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. അതിലെല്ലാം ഉചിതമായ നടപടി എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ അവിഭാജ്യ ഘടകം എന്ന നിലയില്‍ യുഡിഎഫ് ശക്തിപ്പെടുത്താനുള്ള നടപടികളുമായി ആര്‍എസ്പി മുന്നോട്ടു പോകുമെന്നും അസീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com