ഫോണ്‍ എടുത്താല്‍ തെറിവിളിയും ഭീഷണിയും ; ഹിന്ദു വിശ്വാസിയായ എനിക്ക് പെണ്‍കുട്ടിയാണെന്ന പരിഗണന പോലും തരുന്നില്ല : നടി നിമിഷ

ഇന്റര്‍നെറ്റ് നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്
നിമിഷ ബിജോയ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം
നിമിഷ ബിജോയ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം

തൃശൂര്‍ : പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയത് വിവാദമായ സംഭവത്തില്‍ തനിക്കെതിരെ ഭീഷണികള്‍ തുടരുകയാണെന്ന് നടി നിമിഷ ബിജോയ്. ചിത്രങ്ങല്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞിട്ടും വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന തെറിവിളികള്‍ തുടരുകയാണെന്ന് നടി പറയുന്നു. പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയ സംഭവത്തില്‍ നടിക്കെതിരെ  പൊലീസ് ആചാര ലംഘനത്തിന് കേസെടുത്തിരുന്നു. 

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ, പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശി ഉണ്ണി പുലിയൂര്‍ പറഞ്ഞു. ഇതനുസരിച്ച് ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ അധിക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയതായും നിമിഷ പറയുന്നു. 

കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് മൂന്നുനാലു പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ നിന്നല്ലെന്ന് മനസ്സിലായി. 

മൂന്നുനാലു തവണ തിരുവല്ല സ്‌റ്റേഷനിലേക്ക് വിളിച്ചിട്ടും ആരും ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ല. പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന മാലിപ്പുരയുടെ ഭാഗത്തേക്ക് പോകരുതെന്നോ, പള്ളിയോടത്തില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. അത്തരത്തില്‍ ബോര്‍ഡോ ഒന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. 

അങ്ങനെയുണ്ടായിരുന്നെങ്കില്‍ താന്‍ അതിനകത്ത് പ്രവേശിക്കുമായിരുന്നില്ല. മതവിശ്വാസിയാണ് താന്‍. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. ഭീഷണിയും തെറിവിളിയും നടത്തുന്നവര്‍, ഹിന്ദു വിശ്വാസിയായ തനിക്ക് ഒരു പെണ്‍കുട്ടിയാണെന്ന പരിഗണന പോലും നല്‍കുന്നില്ലെന്നും നിമിഷ ബിജോയ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com