ആന്റിജന്‍ ടെസ്റ്റ് അടിയന്തര ചികിത്സയ്ക്ക് മാത്രം; ആര്‍ടിപിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ഡബ്ലിയു ഐ പി ആര്‍  നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്റിജന്‍ ടെസ്റ്റ് ചുരുക്കാനും ആര്‍ടിപിസിആര്‍  ടെസ്റ്റ് വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം  സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡബ്ലിയു ഐ പി ആര്‍  നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഏഴ് ശതമാനത്തിനു മുകളില്‍ ഡബ്ലിയു ഐ പി ആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് 8 ശതമാനത്തിനു മുകളില്‍ ആക്കിയത്.

ക്വാറന്റൈന്‍  ലംഘിക്കുന്നവരെ നിര്‍ബന്ധിതമായി ക്വാറന്റയിനിലേക്കയക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. നിലവില്‍ അത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തും.  രോഗികളുള്ള വീടുകളില്‍നിന്നുള്ളവര്‍ ക്വാറന്റയിന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.മറ്റു സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആ വിഭാഗക്കാരുടെ വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. 

കോവിഡ് പോസിറ്റീവായി ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതോടൊപ്പം പൊലീസ് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്. 

 ആശുപ്രതിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .വൈകി ആശുപ്രതിയില്‍ എത്തി മരണം സംഭവിച്ചവരില്‍, ഏറ്റവും അധികം   പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ചുള്ളവര്‍ ആണ്. അതിനാല്‍, കോവിഡ്  അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍  ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. 

മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം.വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരില്‍ വാക്‌സിനേഷന്‍  എടുക്കാത്ത ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്. 
ഗൃഹ  നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com