കോട്ടയം; 16 വയസുകാരിയായ അമ്മ എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ. കുഞ്ഞിന് ചികിത്സ തേടിയാണ് പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയുടെ പ്രായം 16 വയസാണെന്ന് ആശുപത്രിയിൽ നൽകിയതിനെ തുടർന്ന് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. ഒരുവർഷം മുൻപ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചെന്നും ഇവർ പൊലീസിനു മൊഴിനൽകി. പെൺകുട്ടിയെ ഏറ്റുമാനൂർ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിനു ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രായം പരിശോധിക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ കുഞ്ഞിനെ പരിചരിക്കുന്നത് ഇവർ ആയതിനാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതർ അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താനും രേഖകൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ