ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു, ദൃശ്യം ഷൂട്ട് ചെയ്തു ; കോഴിക്കോട് കൂട്ടബലാത്സംഗത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍ ; ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കുന്നു

പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തു
അറസ്റ്റിലായ പ്രതികള്‍ / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ പ്രതികള്‍ / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : കോഴിക്കോട് ചേവായൂര്‍ കൂട്ടബലാല്‍സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്‌നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ടിക് ടോക് വഴിയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ മുഖ്യപ്രതി അജ്‌നാസ് പരിചയപ്പെട്ടത്.  കഴിഞ്ഞദിവസം യുവതിയെ അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൂട്ടുപ്രതിയായ ഫഹദിന്റെ കാറിലാണ് സ്വകാര്യ ലോഡ്ജിലെത്തിച്ചത്. തുടര്‍ന്ന് സ്വകാര്യ ലോഡ്ജിലെത്തിച്ച അജ്‌നാസ് യുവതിയെ പീഡിപ്പിച്ചു. ലോഡ്ജില്‍ മറ്റൊരു റൂമില്‍ കൂട്ടുപ്രതികളായ രണ്ടുപേരും ഉണ്ടായിരുന്നു. 

പിന്നീട് ഇവരെ റൂമിലേക്ക് വിളിച്ചു വരുത്തുകയും, യുവതിക്ക് ലഹരി വസ്തുക്കളും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയശേഷം മറ്റു പ്രതികള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ ലോഡ്ജിന്റെ മുകളിലെ ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. 

പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തു. ഇതോടെ മരിച്ചുപോയേക്കുമെന്ന് ഭയന്ന്, പ്രതികള്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

യുവതി ക്രൂരമായ പീഡനം ഏറ്റിരുന്നതായി എസിപി കെ സുദര്‍ശന്‍ അറിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിക്കും. 

പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരെപ്പറ്റിയും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ അവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വരെ ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്. ലോഡ്ജിന്റെ ലഡ്ജര്‍ അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com