'നര്‍ക്കോട്ടിക് ജിഹാദ്'; പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണം, അമിത് ഷായ്ക്ക് ബിജെപിയുടെ കത്ത്

നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തുന്നതിനിടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി
ജോസഫ് കല്ലറങ്ങാട്ട്/ഫയല്‍
ജോസഫ് കല്ലറങ്ങാട്ട്/ഫയല്‍


തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തുന്നതിനിടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്തയച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു. 

നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ഡയാണെന്ന് സിപിഎം, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, വിവാദത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി രംഗത്തെത്തി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. അതിന് സഹായം നല്‍കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ലഹരി മാഫിയ കേരളത്തിലുണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരില്‍ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ വിശ്വാസികളുണ്ട്. അതിന് സംഘ പരിവാര്‍ വേണ്ട. തര്‍ക്കം കൂടുതല്‍ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ലവ് ജിഹാദിന് പുറമേ നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗം ഉപയോഗിക്കുകയാണ്. ഇവര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ജോസഫ് കല്ലറങ്ങാട് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com