പാലക്കാട്: ഗവേഷക വിദ്യാർത്ഥിയായ കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗൈഡ് ഡോ. എൻ രാധികയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം. 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ അധിക്ഷേപിച്ചെന്നും പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് തടഞ്ഞതെന്നും സഹോദരി രാധിക ആരോപിച്ചു.
ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചു. ഇതിൽ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു തള്ളി. ഗവേഷണം പൂർത്തിയാക്കാൻ തടസ്സമുണ്ടാക്കിയതിനെത്തുടർന്നു കൃഷ്ണകുമാരി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി അവർ പറഞ്ഞു.
ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സർവകലാശാലയിൽ നിന്ന് ബിടെക്കും സ്വർണമെഡലോടെ എംടെക്കും പൂർത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതൽ കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.
പ്രബന്ധത്തിൽ തിരുത്തൽ വേണമെന്ന് മാത്രമേ പറഞ്ഞിട്ടൊള്ളൂ എന്ന ഗൈഡിന്റെ വാദം ശരിയല്ലെന്നാണ് കൃഷ്ണയുടെ സഹോദരി പറയുന്നത്. കഴിഞ്ഞ ദിവസം കോളജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ