നിയമസഭ സമ്മേളനം ഒക്ടോബര്‍ നാലുമുതല്‍

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം


തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നവംബര്‍ 12വരെ ചേരാനാണ് തീരുമാനം. പൂര്‍ണമായും നിയമനിര്‍മ്മാണങ്ങള്‍ മാത്രമാണ് സമ്മേളന കാലയളവില്‍ പരിഗണിക്കുക. 47 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കും. 

കൃഷിക്കാരുടെ വരുമാനം കാര്‍ഷികോത്പാദന ക്ഷമത, ഉത്പ്പന്ന സംഭരണം, ഉത്പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്താന്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കൃഷി, തദ്ദേശസ്വയംഭരണ, സഹകരണ, വ്യവസായ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാകും. 

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണ, വ്യവസായ, ധനകാര്യവകുപ്പ് മന്ത്രിമാര്‍ അംഗങ്ങളായിരിക്കും.

ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചു. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കും. ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം  വാടകയ്ക്ക് നല്‍കുകയും ചെയ്യും.   

ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് /തദ്ദേശ സ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല. 

കേബിളുകള്‍ മുഖേനയോ വയര്‍ലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വിഎസ്എടി സാങ്കേതികവിദ്യ ഉപയോഗിക്കും. കെഎസ്ഇബിയുടെ  സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ബാറ്ററി പിന്‍ബലമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com