ചാത്തന്നൂർ: ഗുരുതരാവസ്ഥയിൽ എത്തിയ ഗർഭിണിക്ക് ചികിത്സ നൽകാതെ മൂന്ന് സർക്കാർ ആശുപത്രികൾ അനാസ്ഥ കാണിച്ചതായി പരാതി. ഗർഭസ്ഥ ശിശു മരിച്ചിരുന്നു. യുവതി കടുത്ത വേദനയും അനുഭവിച്ചിരുന്നു. എന്നാൽ പ്രശ്നമില്ലെന്നു പറഞ്ഞ് സർക്കാർ ആശുപത്രികൾ തിരിച്ചയക്കുകയായിരുന്നു.
8 മാസം ഗർഭിണിയായിരുന്നു യുവതി.കൊല്ലം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാരിപ്പള്ളി കുളമട സ്വദേശിനി മീരയാണ് (23) ആണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ വേദന അനുഭവിച്ചത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്.
വിക്ടോറിയയിൽ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്തു. വേദന അൽപം കുറഞ്ഞതിനാൽ വീട്ടിലേക്കു മടങ്ങി. എന്നാൽ 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നാണ് ഇവർ പറയുന്നത്.
അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കാൻ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ