എ വിജയരാഘവന്‍ ശിഖണ്ഡി; മുന്നില്‍ നിര്‍ത്തി മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുന്നു; കെ സുധാകരന്‍

വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി 
കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍

കണ്ണൂര്‍: എ വിജയരാഘവനെ പോലെയുള്ള നേതാക്കന്‍മാരെ മുന്‍നിര്‍ത്തി ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയതുപോലെ സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘനെന്നും സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയതെന്ന് വിജയരാഘവന്‍ പറഞ്ഞെങ്കില്‍ അതിന് ഏത് ഭാഷയിലാണ് മറുപടി പറയേണ്ടതെന്ന് അറിയില്ല. പ്രതിപക്ഷം സമുദായ നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഒരു സമുദായ നേതാവും വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല സര്‍വ പിന്തുണയും നല്‍കിയതായും സുധാകരന്‍ പറഞ്ഞു. ഇവിടെ മതസൗഹാര്‍ദം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തെക്കാള്‍ സര്‍ക്കാരിനല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

ഞങ്ങള്‍ ബിഷപ്പുമാരെ കാണാന്‍ പോയതിന് ശേഷമാണ് ഒരു മന്ത്രിയെ മുഖ്യമന്ത്രി പാലായ്ക്ക് അയച്ചത്. ഇവിടെ ഉണ്ടായ ഈ പ്രശ്‌നത്തോട് ഇത്രയും നിസാരമായി പ്രതികരിച്ചത് സര്‍ക്കാരാണ്. എല്ലാ സര്‍ക്കാരും ഇത്തരമൊരു പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാറില്ലേ?. എന്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തത്?. ആരെയും ബോധ്യപ്പെടുത്താനല്ല സ്വയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമുദായ നേതാക്കളുടെ യോഗത്തിന് പ്രതിപക്ഷം മുന്‍കൈ എടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com