ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആസിഡ് ഇന്നു ജാൻവിയെ ജീവിതസഖിയാക്കും. രാവിലെ 11നും 12നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് ബീഗിൾ ഇനത്തിൽപ്പെട്ട ആസിഡും ജാൻവിയും ഒന്നാകുന്നത്. കുന്നത്തൂർമന ഹെറിറ്റേജിലാണു ഇരുവരുടെയും വിവാഹം.
വാടാനപ്പിള്ളി പൊയ്യാറ സ്വദേശി ഷെല്ലിയുടെ മക്കളായ ആകാശിന്റെയും അർജുന്റെയും അരുമയാണ് ആസിഡ്. മൂന്ന് മാസം മുൻപാണ് ഇവർ ആസിഡിന് വധുവിനെ അന്വേഷിച്ചുതുടങ്ങിയത്. ഒടുവിൽ ചെന്നെത്തിയത് പുന്നയൂർക്കുളത്ത്. ബീഗിൾ പാരമ്പര്യം തെറ്റാതെ ഒന്നരവയസ്സുകാരി ജാൻവിയെ ഇവർ കണ്ടെത്തി. ചെക്കനും പെണ്ണും ഇഷ്ടത്തിലായതോടെ വിവാഹം ഉറപ്പിച്ചു. പിന്നെ കന്നിമാസം ആകാനുള്ള കാത്തിരുപ്പിലായിരുന്നു ഇരു വീട്ടുകാരും.
സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടും പ്രീവെഡിങ് വിഡിയോയും ഒക്കെയായി ആഢംബരകല്യാണം തന്നെയാണ് നടക്കുന്നത്. ഷെല്ലിയുടെ മക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായതോടെയാണ് കല്യാണ വാർത്ത ശ്രദ്ധനേടിയത്.
പൂമാലകൾ കൊണ്ടലങ്കരിച്ച കതിർമണ്ഡപത്തിലാണ് ഇന്ന് വിവാഹം. സിൽക്ക് ഷർട്ടും മുണ്ടുമാണു ആസിഡിനു വേഷം. കസവിൽ നെയ്ത പട്ടുപാവാടയുടുത്ത് ജാൻവിയും സുന്ദരിയായി എത്തും. വധൂവരന്മാരുടെ ആളുകളായി 50 പേരെയാണ് ചടങ്ങിൽ ക്ഷണിച്ചിരിക്കുന്നത്. നവദമ്പതികളുടെ ഇഷ്ടമനുസരിച്ച് ചിക്കൻ ബിരിയാണിയും ഫ്രൈയുമാണ് ഭക്ഷണം. വിവാഹമേളത്തിന് ശേഷം ‘വരന്റെ’ വീടായ വാടാനപ്പള്ളിയിലേക്ക് ഇരുവരും പോകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ