കൊച്ചി; 12 കോടി രൂപ സ്വന്തമാക്കിയ ആ ഭാഗ്യശാലിയെ കാണാനായി കാത്തിരിക്കുകയാണ് കേരളം. ഭാഗ്യം നേടിക്കൊടുത്തത് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ് ഏജൻസീസ് ആണെന്ന് അറിഞ്ഞതോടെ അവിടെ ആള് കൂടാൻ തുടങ്ങി. അടുത്ത ഭാഗ്യശാലിയാവാൻ വേണ്ടി നിരവധി പേരാണ് ലോട്ടറി എടുക്കാനാണ് കടയിലെത്തിയത്. അതോടെ മീനാക്ഷി ലോട്ടറീസിൽ കട്ടവടവും പൊടിപൊടിച്ചു.
തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലാണ് മീനാക്ഷി ലോട്ടറീസ് ഏജൻസീസ്. ഭാഗ്യാന്വേഷികളുടെ നിര റോഡിലേക്ക് നീണ്ടതോടെ ഗതാഗതം തടസപ്പെട്ടു. ഭാഗ്യശാലി എത്തിയതാണെന്നു കരുതി ഒന്നുകാണാൻ ലോട്ടറിക്കടയുടെ സമീപത്തും ആളുകൂടി. അഞ്ചു വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഇവരെ ആദ്യമായാണ് ഇത്ര വലിയ സമ്മാനം തേടിയെത്തുന്നത്. അതിന്റെ സന്തോഷത്തിൽ വന്നവർക്കെല്ലാം ലഡു കൊടുക്കാനും ലോട്ടറി ജീവനക്കാർ മറന്നില്ല.
കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകൾ ഇവർക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയിൽ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചത്. ഭാഗ്യം തേടിയെത്തിയ ടി.ഇ. 645465 നമ്പർ ലോട്ടറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെ ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയാണ് തൃപ്പൂണിത്തുറക്കാർ. നാട്ടുകാരൻ തന്നെയാണോ ആ ഭാഗ്യശാലി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ