കൊല്ലം: അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പാർട്ടി പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി എംപി മടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയിൽ തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്.
കാറിൽ നിന്ന് ഇറങ്ങുന്നതു മുതൽ നേതാക്കളും പ്രവർത്തകരും തിക്കും തിരക്കും കൂട്ടി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിച്ചില്ല. അകലം പാലിച്ചില്ലെങ്കിൽ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറിൽ നിന്ന് ഇറങ്ങിയതു. ജൂബിലിമന്ദിരം വളപ്പിൽ തെങ്ങിൻതൈ നട്ട് ചടങ്ങുകൾ തുടങ്ങി. ഹാളിൽ പൊതു ചടങ്ങിനെത്തിയപ്പോഴും പ്രവർത്തകരുടെ തിരക്കായിരുന്നു. ഭിന്നശേഷിക്കാരായ 2 പേർക്ക് സുരേഷ് ഗോപി തെങ്ങിൻ തൈ വിതരണം ചെയ്തു.
നേതാക്കളടക്കം സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും മൈക്കിലൂടെ അഭ്യർഥന നടത്തി. എന്നിട്ടും അണികൾ അനുസരിക്കാതെ വന്നതോടെ വേദിയിൽ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറിൽ കയറി മടങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ