തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത് യഥാര്‍ത്ഥമല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍. തങ്ങള്‍ അതിക്രമം കാട്ടിയിട്ടില്ല. വാച്ച് ആന്റ് വാര്‍ഡുകാരും പൊലീസുകാരുമാണ് അതിക്രമം കാട്ടിയത്. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചു.
കയ്യാങ്കളിക്കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദത്തിനിടെയാണ് പ്രതികളുടെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസ്സില്‍ കയറിയതെന്നും പ്രതികള്‍ പറഞ്ഞു. 20 ഓളം പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി. ഇതില്‍ തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നുവെന്നും പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നാണ് വി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് ശിവന്‍കുട്ടിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.
അതേസമയം മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. നിയമപരമായി കുറ്റകരമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികള്‍ സഭയില്‍ അക്രമം കാട്ടിയത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം തെളിഞ്ഞതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികൾ. നിയമസഭാകയ്യാങ്കളിക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ അടുത്ത മാസം ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ