തൃശൂർ; ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോറൽ സയൻസ് അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവ്. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി സ്വദേശിയുമായ കാരാടൻ വീട്ടിൽ അബ്ദുൽ റഫീക്കിനെയാണു ( 44) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2.15 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം 9 മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി എം.പി. ഷിബു വിധിയിൽ പറയുന്നു. വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ബസിൽ വച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് സംശയം തോന്നിയത്. തുടർന്ന് ഡോക്ടറുടെ പക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങൾക്ക് മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ