തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കോവിഡ് കേസുകളുടെ വർധനയിൽ അഞ്ച് ശതമാനം കുറവുണ്ടായി. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് എട്ട് ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ പകുതിയും വാക്സിൻ എടുക്കാത്തവരാണ്. മരിക്കുന്നവരിൽ 57.6 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കു ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാം. ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ