നടപടി പോരെന്ന് സിപിഎം സംസ്ഥാന നേതൃത്വം ; തൃപ്പൂണിത്തുറ, തൃക്കാക്കര തോല്‍വി വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം 

തീരുമാനം വീണ്ടും പരിശോധിക്കാനും ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ എടുത്ത നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നടപടി ലഘുവായിപ്പോയെന്നും, കൂടുതല്‍ കടുത്ത നടപടി വേണമെന്നുമാണ് നിര്‍ദേശം. ജില്ലാ നേതൃത്വത്തിന്റെ അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. തീരുമാനം വീണ്ടും പരിശോധിക്കാനും ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി. 

തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ ജില്ലാനേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ മണിശങ്കറെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കെ ഡി വിന്‍സെന്റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാനുമാണ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. മണിശങ്കറിനെതിരെ കൂടുതല്‍ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. 

തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ പരാജയത്തിന് കാരണക്കാരയവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി എന്‍ സുന്ദരനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുന്ദരനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.

സിപിഎം നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, കെ ജെ ജേക്കബ്, സി എം ദിനേശ് മണി, പി എം ഇസ്മായില്‍ എന്നിവരെ അന്വേഷണ കമ്മീഷനായി പാര്‍ട്ടി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നേതൃത്വം വീഴ്ച കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com