'താമസം ദിവസം ഒന്നേമുക്കാല്‍ ലക്ഷം വാടകയുള്ള ഹോട്ടല്‍ മുറിയില്‍, പണം കണ്ടുമടുത്തയാള്‍'

മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞ്
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം


തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞ്. ഡല്‍ഹിയിലെ അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോന്‍സന്‍ പരാതിക്കാരെ ധരിപ്പിച്ചത്. 

'ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാന്‍ പണം മുടക്കിയതു മുഴുവന്‍ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വര്‍ഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.'- ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോന്‍സന്‍ ഇപ്പോള്‍ പരാതി നല്‍കിയവരോടു പറഞ്ഞത്. 

പട്ടേല്‍ ഏതു നാട്ടുകാരന്‍ ആണെന്നൊന്നും ആര്‍ക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഫോണില്‍ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാര്‍ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകള്‍ മോന്‍സന്‍ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി  6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ പരാതിക്കാര്‍ക്കു മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്. 

ഈ ധനകാര്യ സ്ഥാപനമുടമയുടെ തൃശൂരിലുള്ള കയറ്റുമതി ഏജന്‍സിയെ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ചുമതലപ്പെടുത്തി മോന്‍സന്‍ അധികാരപത്രം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com