തിരുവനന്തപുരം : വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. തടവുകാരുടെ ഫോണ്‍ വിളിക്ക് ഒത്താശ ചെയ്തതിനാണ് നടപടി. ജോയിന്റ് സൂപ്രണ്ട് ജോയി എബ്രഹാമിനെ ചുമതലകളില്‍ നിന്ന് മാറ്റി. അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ചീമേനി ജയില്‍ സൂപ്രണ്ട് സാജനെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായി നിയമിച്ചു.
തടവുകാരുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന് ജയില്‍ ഡിജിപി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിന് ജയിൽ ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ടി പി വധക്കേസ് പ്രതി കൊടി സുനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു.
കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തി. ജയിലില്‍ തടവുകാരുടെ ഫോണ്‍ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ജയില്‍ ഡിജിപി പരിശോധന നടത്തിയിരുന്നു.
ജയിലില്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയില്‍ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ