തൃശൂരില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവം: അമ്മയും അറസ്റ്റില്‍ 

ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റില്‍
കൊല്ലപ്പെട്ട ബാബു
കൊല്ലപ്പെട്ട ബാബു

തൃശ്ശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റില്‍. കൊല്ലപ്പെട്ട  ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ബാബുവിനെ കുഴിച്ചുമൂടാന്‍ സഹായിച്ച സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ അമ്മ രണ്ടാം പ്രതിയും സുനില്‍ മൂന്നാം പ്രതിയുമാണ്.

കഴിഞ്ഞ മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. മാര്‍ച്ച് 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നു കാണിച്ച് 19ന് സാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

22ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേന്നു നോക്കിയപ്പോള്‍ മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി. നാട്ടുകാരെക്കൂട്ടി കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.

വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്. 

സാബു വീട്ടില്‍ ഇല്ലെന്നു കള്ളം പറഞ്ഞതും വീട്ടിലെ ടിവി തകര്‍ന്ന നിലയില്‍ കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലാണ് സാബുവിലേക്കെത്തിച്ചത്.

ഒരു വാര്‍ത്ത കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com