2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, നോട്ടീസിന് വിശദമായ മറുപടി നല്‍കും: കെവി തോമസ്

അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല
കെ വി തോമസ് മാധ്യമങ്ങളോട്
കെ വി തോമസ് മാധ്യമങ്ങളോട്

കൊച്ചി: അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പാര്‍ട്ടി നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രത്യേക അജന്‍ഡയുള്ളയാളാണ്. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ലെന്ന് തോമസ് പറഞ്ഞു.

എകെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ല. അതുകൊണ്ടുതന്നെ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് തോമസ് പറഞ്ഞു.

കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സമിതിി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുന്നു. കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍നിലപാട്.

എന്നാല്‍ കെ വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com