സില്‍വര്‍ ലൈന്‍: വീടിന് രണ്ടാം നില പണിയാന്‍ അനുമതി നിഷേധിച്ച് പഞ്ചായത്ത്, കെ റെയിലിന്റെ വിശദീകരണം, പിന്നാലെ മലക്കംമറിച്ചില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2022 01:10 PM |
Last Updated: 13th April 2022 01:10 PM | A+A A- |

പനച്ചിക്കാട് രണ്ടാം നിലയുടെ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച വീട്
കോട്ടയം: പനച്ചിക്കാട് സില്‍വര്‍ ലൈനിന്റെ പേരില്‍ വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല. കെ റെയിലിന്റെ അനുമതി വേണമെന്ന് കാണിച്ച് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയാണ് അനുമതി നിഷേധിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ നിര്‍മ്മാണം തുടങ്ങാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വിശദീകരണം നല്‍കി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കി. പനച്ചിക്കാട് സ്വദേശി ജിമ്മിയെ ഫോണില്‍ വിളിച്ചാണ് പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതിനിടെ പഞ്ചായത്ത് ഓഫീസ് സിപിഎം ഉപരോധിച്ചു.
വീടിന്റെ രണ്ടാം നില പണിയാന്‍ അനുമതിയില്ല എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്താണ് വിവാദമായത്. നിര്‍മ്മാണം തുടങ്ങാന്‍ കെ റെയിലിന്റെ അനുമതി വേണം. വീട് ബഫര്‍ സോണ്‍ പരിധിയിലെന്നും എന്‍ഒസി ആവശ്യമാണെന്നും സെക്രട്ടറി കത്തില്‍ പറയുന്നു. കെ റെയില്‍ തഹസില്‍ദാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്താണ് പുറത്തുവന്നത്.
സംഭവം വിവാദമായതിന് പിന്നാലെ വീടിന് രണ്ടാം നില പണിയാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും കെ റെയിലിന്റെ വിശദീകരണത്തില്‍ പറയുന്നു. അതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറി മനഃപൂര്‍വ്വം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ പ്രതിഷേധം.
വീട് ബഫര്‍ സോണ്‍ പരിധിയിലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായി വീട്ടുടമ ജിമ്മി വ്യക്തമാക്കി. എന്‍ഒസി ആവശ്യപ്പെട്ട് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്‌പെഷല്‍ തഹസില്‍ദാര്‍ക്കാണ് കത്ത് നല്‍കിയത്. 245 എന്ന ഒറ്റ സര്‍വേ നമ്പറില്‍ വരുന്ന സ്ഥലമാണിത്.
ഇതുവഴിയാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ സഞ്ചാര പാത. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വീട്ടുടമസ്ഥനായ ജിമ്മി വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്തിന്റെ അനുമതി തേടിയത്. മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതില്‍ വ്യക്തമായ ഉത്തരം പഞ്ചായത്തില്‍ നിന്ന് നല്‍കിയില്ല. അതിനിടെയാണ് എന്‍ഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.
ഈ വാർത്ത കൂടി വായിക്കൂ
ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ