'എന്തുചെയ്യണമെങ്കിലും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണം'; ഇപിയെ തള്ളി കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 12:42 PM  |  

Last Updated: 21st April 2022 12:42 PM  |   A+A-   |  

kanam-orginal

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍


തിരുവനന്തപുരം: മുന്നണി വിപുലീകരണ കാര്യം നിലവില്‍ പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് ഇ പി ജയരാജന്‍ മറുപടി പറഞ്ഞു എന്നതിലപ്പുറം അത് ചര്‍ച്ച ചെയ്യേണ്ടതില്ല. എല്‍ഡിഎഫ് വിപൂലികരണത്തെ കുറിച്ച് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മറ്റൊരു മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് വ്യക്തിപരമായ അഭിപ്രായമായി കൂട്ടിയാല്‍ മതി. മുന്നണി വിപൂലീകരിക്കാന്‍ പാടില്ലെന്ന് സിപിഐ പറഞ്ഞിട്ടില്ല. എന്തുചെയ്യണമെങ്കിലും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിലെ കിങ് മേക്കര്‍ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റിലും വിജയത്തിന് അടവുനയം സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

കേരളത്തിലെ ഇടതുമുന്നണി കൂടുതല്‍ പിന്തുണയുള്ള മുന്നണിയായി ശക്തിപ്പെടും. ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടോയെന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, യുഡിഎഫ് ഭദ്രമാണെന്നും ഭിന്നതകളുള്ളത് എല്‍ഡിഎഫിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അലങ്കോലമാകാന്‍ പോകുന്നത് ഇടത് മുന്നണിയാണ്. യുഡിഎഫിനെ കുറിച്ച് ഒരു ടെന്‍ഷനും ഇ പി ജയരാജന് വേണ്ട. 

സിപിഐയ്ക്ക് എതിരായി ഡിവൈഎഫ്‌ഐ പ്രമേയം പാസാക്കുന്നു, മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ സിഐടിയു രംഗത്തുവരുന്നു. ഇ പി ജരയാജന്‍ ആദ്യം എല്‍ഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോ?; തിരിച്ചടിച്ച് കെ വി തോമസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ