ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത നീക്കണം, പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 07:29 AM |
Last Updated: 23rd April 2022 08:39 AM | A+A A- |

ബാലഭാസ്‌കര്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. പുനഃരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്‍കിയ ഹർജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധിപറയുക. അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തൽ.
മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള നിലപാടിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്റെ മൊഴി സിബിഐ മുഖവിലക്കെടുത്തില്ലെന്നാണ് സോബിയുടെ പരാതി. ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായാണ് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ