മുന്നറിയിപ്പ് ലംഘിച്ച് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്; 49 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; വി ശിവന്‍കുട്ടി

ശക്തമായ മഴ കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രിമാര്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അത് അവഗണിച്ച് ചില മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്ന സാഹചര്യമുണ്ട്. നിയമം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍  മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.

കനത്ത മഴ തുടരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് തിരുവന്തപുരം ജില്ലയില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രിമാര്‍ അറിയിച്ചു. ജില്ലയിലെ നാശനഷ്ടങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി അതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്തരീതിയില്‍ ഉദാരമായ സമീപനം  സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടതായും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.

മഴക്കെടുതികള്‍ രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി വി ശിവന്‍കുട്ടി അറിയിച്ചു.. 757 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുല്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10 ക്യാമ്പുകളിലായി 120 പേരും ആലപ്പുഴയില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. 

എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ ആറു ക്യാമ്പുകളിലായി 105 പേരെയും തൃശൂരില്‍ അഞ്ചു ക്യാമ്പുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി ആറു പേരെയും മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ മൂന്നു ക്യാമ്പുകളില്‍ 38 പേരും കണ്ണൂരില്‍ രണ്ടു ക്യാമ്പുകളിലായി 31 പേരും കഴിയുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com