'കത്ത് പൊട്ടിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അറിഞ്ഞു; ഉത്തരവാദിത്തം മന്ത്രിക്ക്'; ജി ആര്‍ അനിലിനെതിരെ മുഖ്യമന്ത്രി

ശ്രീ റാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചതില്‍ എതിപ്പറിയിച്ച മന്ത്രി ജി ആര്‍ അനിലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍
പിണറായി വിജയന്‍


തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചതില്‍ എതിപ്പറിയിച്ച മന്ത്രി ജി ആര്‍ അനിലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കd ലഭിച്ചതിനെ മന്ത്രിസഭാ യോഗത്തില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്ക് കത്തു നല്‍കാനും അവകാശമുണ്ട്. എന്നാല്‍, കത്തിനെ സ്ബന്ധിച്ചു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതു ശരിയായില്ല. കത്ത് തന്റെ ഓഫിസിലെത്തി അതു പൊട്ടിക്കുന്നതിന് മുന്‍പുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. ഇതിനു മന്ത്രിക്കാണ് ഉത്തരവാദിത്തം. സാധാരണ നിലയില്‍ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതുകൊണ്ട് മനസിലാകാത്തതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് തന്നോടു ചോദിക്കാതെയാണെന്നു ജിആര്‍ അനില്‍ മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടു. മന്ത്രിയോട് ആഭിപ്രായം ചോദിക്കാതെ നിയമിച്ച രീതി ശരിയായില്ല. നേരത്തെയും ഇത്തരം നിയമനം സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടന്നതായും ജിആര്‍ അനില്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയത്. 

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിന്റെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് ജിആര്‍ അനില്‍ മുഖ്യമന്ത്രിക്കു ഇന്നലെ കത്തു നല്‍കിയിരുന്നു. ഓണക്കിറ്റിന്റെ വിതരണ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ലെന്നു മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി ഉത്തരവിറക്കിയത്. സപ്ലൈക്കോ ജനറല്‍ മാനേജരുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടേതിനു തുല്യമാക്കി ഉയര്‍ത്തിയാണ് നിയമിച്ചത്. ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com