കൊച്ചി: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ, ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 162.50 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഡാം തുറക്കും.
ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ശക്തമായ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഷട്ടര്‍ തുറന്ന് 50 മുതല്‍ 100 ഘനമീറ്റര്‍ വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതുമൂലം പെരിയാറിലെ ജലനിരപ്പില്‍ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ നടപടി സ്വീകരിക്കണമെന്ന് സിയാല്‍ അധികൃതര്‍ക്കും കലക്ടര്‍ കത്തു നല്‍കി. ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പുകള്‍ കൈമാറിയിട്ടുണ്ട്. മഴ മാറി നില്‍ക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജില്ലാ അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തി(ഡിഇഒസി)നാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നതും പുഴയില്‍ മീന്‍ പിടിക്കുന്നതും നിരോധിച്ചു. ഈ സമയം പുഴകളിലും കൈ വഴികളിലും കുളിക്കാനോ തുണിയലക്കാനോ പാടില്ല. ജലമൊഴുകുന്ന മേഖലകളില്‍ വിനോദ സഞ്ചാരവും നിരോധിച്ചു.
പെരിയാര്‍ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. പ്രശ്‌ന സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ ആവശ്യമുള്ള പക്ഷം ക്യാംപുകളിലേക്കു മാറ്റും. റവന്യു, പഞ്ചായത്ത്, നഗരസഭ അധികൃതര്‍ക്കാണ് ഇതിന്റെ ചുമതലയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ