തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ടു; തുടരന്വേഷണം ഉണ്ടായില്ല; തെളിവുകള്‍ പുറത്തുവിടും; സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതല്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് 
സ്വപ്‌ന സുരേഷ്
സ്വപ്‌ന സുരേഷ്

കൊച്ചി: നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോണുമായി പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

''കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. ഒരു യുഎഇ പൗരന്‍ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കര്‍ സര്‍ പറഞ്ഞു. 10 മിനിറ്റിനുള്ളില്‍ അദ്ദേഹം തിരിച്ചുവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികള്‍ എടുത്തെന്നും പറഞ്ഞു.'- സ്വപ്ന വിശദീകരിച്ചു.

''അധികം വൈകാതെ അയാള്‍ക്കു ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായി. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഓഗസ്റ്റ് ഏഴിനു തന്നെ രാജ്യം വിട്ടു. ഇത്രയും ഗുരുതരമായ ഈ കേസില്‍ പിന്നീട് തുടരന്വേഷണമുണ്ടായില്ല.'- സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

'മുന്‍പ് ഞാന്‍ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, അത് തൂക്കിക്കൊല്ലാന്‍ മാത്രം വലിയ കുറ്റമാണോയെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍ ചോദിച്ചു. അത് ശരിയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ ഇടപെടുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനമൊക്കെ വലിയ കുറ്റമാണോയെന്ന് അദ്ദേഹത്തിനു തോന്നുന്നത് സ്വാഭാവികം. എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ യുഎഇ കോണ്‍സുലേറ്റിനെ സഹായിച്ചത്? അതിന്റെ ഉത്തരം അതില്‍ത്തന്നെയുണ്ട്. മകള്‍ വീണയുടെ വ്യക്തിപരവും സാമ്പത്തികവുമായി നേട്ടത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതല്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടും'-സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com