കുറയാതെ ജലനിരപ്പ്; ഇടുക്കി, മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; പമ്പയിലും ഇടമലയാറിലും റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്
ഇടുക്കി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
ഇടുക്കി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു

തൊടുപുഴ: ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതുമാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139 അടി പിന്നിട്ടു. ഇതേത്തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തി. സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ അധികമുയര്‍ത്തി. 20 ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആയാണ് ഉയര്‍ത്തിയത്. പത്തനംതിട്ട പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. 984.50 മീറ്ററാണ് പമ്പ ഡാമിലെ ജലനിരപ്പ്. കോഴിക്കോട് കക്കയം ഡാമും ഇന്നു തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് ഡാം തുറക്കും. 

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകൾ വഴി 100 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.  ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നാണ് കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. തുറന്നുവിടുന്ന വെള്ളം ആനത്തോട് കക്കിയാർ വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിൽ എത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com