കൊച്ചി: കാക്കനാട് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസിൽ അർഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സജീവിന്റെ മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണര്‍ വിശദീകരിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡിൽ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാൻ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തിൽ മൃതദേഹം ബെഡ്ഡിൽ പൊതിങ്ങ് താഴേക്ക് പോകുന്ന രീതിയിൽ കുത്തി നിർത്തുന്നതിന് ഒരാൾക്ക് ഒറ്റയ്ക്ക് മാത്രം കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ. ഇതുസംബന്ധിച്ച് നാളെയോടെ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.
കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നും കമ്മിഷണർ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്ലാറ്റിൽ സിസിടിവി ഉണ്ടായില്ല. അതിനാൽ ഫ്ലാറ്റിൽ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താൻ മറ്റ് മാര്‍ഗങ്ങൾ വേണ്ടി വരുമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
അതേ സമയം പ്രതി അർഷാദിനെ കൊച്ചിയിൽ എത്തിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന. ലഹരി മരുന്ന് കേസിൽ കാസർകോട് കോടതിയിലെ നടപടി പൂർത്തിയാകത്തതാണ് പ്രതിയെ കൊച്ചിയിലെത്തിക്കുന്നത് വൈകാൻ കാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാത്തതിനാൽ കൊച്ചി പോലീസിന് പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ നൽകാൻ ആയിട്ടില്ല. കേസിലെ പ്രതി അർഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്ന് ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. പിടികൂടുമ്പോൾ ലഹരിമരുന്ന് ഉപയോഗിച്ചതിനാൽ അർഷാദ് അവശനിലയിലായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ