ഫോണ്‍ വിളിച്ച മന്ത്രിയോട് കയര്‍ത്തു സംസാരിച്ചു; സിഐയ്ക്ക് സ്ഥലം മാറ്റം

കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു
ജിആര്‍ അനില്‍, വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍
ജിആര്‍ അനില്‍, വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലം മാറ്റം. വിജിലന്‍സിലേക്കാണ് മാറ്റിയിരിക്കുന്നത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സിഐയുടെ പെരുമാറ്റത്തിന് എതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി. 

മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട സ്ത്രീയെ രണ്ടാം ഭര്‍ത്താവ് മര്‍ദിച്ചത് സംബന്ധിച്ച് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം സ്ത്രീ മന്ത്രിയെ നേരില്‍ കണ്ട് പരാതിയായി അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി സ്‌റ്റേഷനില്‍ വിളിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് സിഐയുമായി വാക്കുതര്‍ക്കമുണ്ടായത്. സ്ത്രീക്ക് അനുകൂലമായി നടപടിയെടുക്കണമെന്ന് മന്ത്രി പറയുമ്പോള്‍ നീതിയുക്തമായി താന്‍ കാര്യങ്ങള്‍ ചെയ്‌തോളാമെന്ന് സിഐ പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം. 

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

മന്ത്രി: ഇങ്ങനെ ഒരു കാര്യം ജനപ്രതിനിധി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പറഞ്ഞതാണ്. ന്യായം നോക്കുമെങ്കില്‍ നിങ്ങള്‍ ന്യായം നോക്കി ചെയ്താല്‍ മതി.

സിഐ: ന്യായപരമായേ നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളു. സാര്‍, അല്ലാതെ ചെയ്യാന്‍ പറ്റുമോ?

മന്ത്രി: ലേഡി വന്ന് കുട്ടികളെ പീഡിപ്പിച്ച വിഷയം പറഞ്ഞപ്പോള്‍ പറഞ്ഞതാണ്. എന്നോട് പറഞ്ഞ വാചകം വളരെ ശ്രദ്ധിച്ചാണ് പറയേണ്ടത്. ന്യായം നോക്കി ചെയ്തതാണെങ്കില്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയാം.

സിഐ: അല്ല,സാര്‍ ന്യായമല്ലാത്ത കാര്യമൊന്നും ചെയ്യേണ്ട കാര്യമില്ല.

മന്ത്രി: അല്ല, ഒരു സ്ത്രീ വന്നുകാര്യം പറയുമ്പോള്‍ ഇയാള്‍ എന്താ ന്യായം നോക്കാതിരിക്കുന്നത്? 

സിഐ: അല്ല സാര്‍ അങ്ങനെയൊന്നും പറയരുത്.

മന്ത്രി: ഒരു സ്ത്രീ വന്ന് പീഡിപ്പിച്ച കാര്യം പറയുമ്പോള്‍ ന്യായം നോക്കുമെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്?

സിഐ: സാര്‍ അങ്ങനെ സംസാരിക്കരുത്.

മന്ത്രി: ഈ കേരളത്തിലല്ലേ നിങ്ങള്‍ നില്‍ക്കുന്നത്? 

സിഐ: സാര്‍ പറഞ്ഞ കാര്യത്തില്‍ മോശമായി ഞാന്‍ പറഞ്ഞിട്ടില്ല.

മന്ത്രി: അല്ലല്ല..ഞാന്‍ അങ്ങനെ ഒരു ശുപാര്‍ശ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.

സിഐ: സാര്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്തുപറയാനാണ്.

മന്ത്രി: ഇന്നുവൈകുന്നേരത്തിന് മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടുവരുമന്നല്ലേ പറയേണ്ടത്. അല്ലേ?

സിഐ: അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല. ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്‌തോളാം. സാര്‍ പറയുന്ന പോലെ തൂക്കിയെടുത്തുകൊണ്ടുവന്നാല്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ല. ഞാന്‍ ആരുടെയും പടിവാങ്ങിയിരുക്കുന്നവനല്ല. സാര്‍ ആ രീതിയില്‍ സംസാരിക്കരുത്.

മന്ത്രി: നീ എവന്റെ പടിവാങ്ങിച്ചെന്ന് എന്നോട് പറയേണ്ടത് എന്തിനാ?

സിഐ: ന്യായം നോക്കിയേ ചെയ്യൂ. സാറല്ല, ആരു വിളിച്ചാലും ചെയ്യില്ല. ഞാന്‍ ആരെയും പടി വാങ്ങിച്ചുകൊണ്ടിരിക്കുന്നവനും ഒന്നുമല്ല, സാര്‍ ആരീതിയില്‍ സംസാരിക്കരുത്... നീ എന്നും എവനെന്നുമൊന്നും സാര്‍ സംസാരിക്കേണ്ട. ഞാന്‍ മര്യാദയ്ക്ക് എന്റെ ജോലി ചെയ്യും. സാര്‍ ആ രീതിയിലൊന്നും എന്നോട് സംസാരിക്കേണ്ട. സാര്‍ ടാപ്പ് ചെയ്യുന്ന പോലെ ഞാനും ടാപ്പ് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com