തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം. എല്‍ഡിഎഫിലെ ഘടകക്ഷികളെ സിപിഎം പരിഗണിക്കുന്നില്ല. സിപിഎമ്മിന്റെ നിര്‍ദേശം അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സിപിഎം നിര്‍ദേശം അനുസരിച്ച് കേസെടുക്കാതിരിക്കുകയും, കേസില്‍ കുടുക്കുകയും ചെയ്യുന്നു എന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.
പെരുഞ്ചാംകുട്ടിയിലെ ആദിവാസികള്‍ക്ക് ഭൂമി പതിച്ച് നല്‍കാത്തതില്‍ സിപിഎമ്മിനും പങ്കുണ്ട്. ജില്ലയിലെ ഹൈഡല്‍ ടൂറിസം പദ്ധതികള്‍ സിപിഎം തറവാട്ട് സ്വത്തു പോലെയാണ് കൈകാര്യം ചെയ്യുന്നത്. പ്രദേശവാസികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടരുമ്പോഴും സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ജില്ലയിലെ ജനകീയ സമിതികള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നു. സിപിഎമ്മിന് കേരള കോണ്‍ഗ്രസ് എമ്മിനോട് പ്രീണന നയമാണ്. സിപിഐയെ തകര്‍ത്ത് മാണിയെ ശക്തിപ്പെടുത്താന്‍ സിഎം ശ്രമിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
പീരുമേട് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജിമോള്‍ രാഷ്ട്രീയ സംഘടന ധാരണയില്ലാത്ത നേതാവ് ആണെന്നായിരുന്നു വിമര്‍ശനം. സ്വന്തം ധാരണയ്ക്ക് അനുസരിച്ചു സംഘടനാ രംഗത്തെ സമീപിക്കുന്നുവെന്നും ഈ പ്രവണത തിരുത്തപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ