തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നും കൂട്ടുനില്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ളതാണ് നിയമഭേദഗതി.
ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി. ബില്‍ അവതരിപ്പിക്കുന്നതും ചട്ടംവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
നേരത്തെ, സിപിഐ നിര്‍ദേശിച്ച ഭേദഗതികള്‍ സബ്ജക്ട് കമ്മിറ്റി ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളില്‍ നിയമസഭ തീരുമാനമെടുക്കും. മന്ത്രിമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എംഎല്‍എമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ സ്പീക്കര്‍ തീരുമാനമെടുക്കും. സബ്ജക്ട് കമ്മിറ്റിയിലും പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ലോകായുക്ത അന്വേഷണ സംവിധാനം മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. നിലവിലെ നിയമത്തില്‍ ഒരിടത്തും ലോകായുക്തയെ ജ്യൂഡിഷ്യറിയെന്ന് വിവക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ