തൊടുപുഴ: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. പട്ടികജാതി, പട്ടികവർഗ കമീഷൻറെ ഉത്തരവ് പ്രകാരം മുൻ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസിന്റെ നടപടി.
ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചാണ് ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തൻപുരക്കൽ സരുൺ സജിയെ(24) കുടുക്കിയത്. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ, കിഴുകാനം ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലെനിൻ, ജിമ്മി, ഷിജിരാജ്, ഷിബിൻ ദാസ്, മഹേഷ്, ഫോറസ്റ്റ് വാച്ചർമാരായ മോഹനൻ, ജയകുമാർ, സന്തോഷ്, ഗോപാലകൃഷ്ണൻ, ഭാസ്കരൻ, ലീലാമണി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകളും ദേഹോപദ്രവം ഏൽപിക്കൽ, തെളിവ് നശിപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ 20നാണ് സംഭവം നടന്നത്. കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ അറസ്റ്റ് ചെയ്ത് മർദ്ദിക്കുകയായിരുന്നു. സരുണിനെ കുടുക്കാൻ വനം ഉദ്യോഗസ്ഥർ ഇറച്ചി ഓട്ടോയിൽ കൊണ്ടുവെച്ചതാണെന്നും മഹസർ കെട്ടിച്ചമച്ചതാണെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ