മലപ്പുറം: പുതിയ ഇരുചക്ര വാഹനങ്ങളുടെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച സംഭവത്തിൽ ഡീലർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പെരിന്തല്‍മണ്ണയിലെ ഡീലര്‍ക്കെതിരേയാണ് നടപടി. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
വാഹനം വില്‍ക്കുന്നതിനു മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകല്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം പുതിയ വാഹനങ്ങള്‍ ഓടിച്ചുതന്നെ കൊണ്ടുപോകും. അതിന് മുമ്പ് ഓഡോ മീറ്റര്‍ അഴിച്ചു മാറ്റും. പിന്നീട് ഘടിപ്പിക്കുകയും വാഹനം വൃത്തിയാക്കുകയും ചെയ്യും. ഇതറിയാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ ദിവസം പാങ്ങ് ചേണ്ടിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വെച്ച രണ്ട് മോട്ടോര്‍ സൈക്കിള്‍ എംവിഡി എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോള്‍ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഒരു ഡീലറുടെ കൈവശമുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നില്ല. രണ്ടിനും 10,3000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പികെ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ