തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടിച്ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ദൂരത്തിന്റെ കണക്ക് താന്‍ പറഞ്ഞിട്ടില്ലെന്നും ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഗര്‍ഭിണിയെയും കൊണ്ട് കുടുംബം 300 മീറ്റര്‍ മാത്രമാണ് സഞ്ചരിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിക്കുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
'ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഊരില്‍ നിന്ന് ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ച സംഭവത്തെ ചില വാര്‍ത്താ ചാനലുകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായാണ് അവതരിപ്പിച്ചത്. പുതൂര്‍ ഗ്രാമപഞ്ചയത്ത് ഒന്നാം വാര്‍ഡ് കടുക്മണ്ണ പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. അടുത്ത ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്.
ശനിയാഴ്ച രാത്രി നേരം വൈകി യുവതിക്ക് പ്രസവവേദന ഉണ്ടായപ്പോള്‍ തന്നെ നഴ്സും പട്ടികവര്‍ഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയതും ഇവരാണ്. കാട്ടിനുള്ളില്‍ നിന്നും ഭവാനിപ്പുഴ മറികടന്ന് അല്‍പ്പം ദൂരമകലെ ആംബുലന്‍സ് എത്തിയ സ്ഥലത്ത് യുവതിയെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചതിനെയാണ് ചില മാധ്യമങ്ങള്‍ മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെ തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ചതായൊക്കെ കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേര്‍ത്ത് അവതരിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ കടുക്മണ്ണയില്‍ ഇരുമ്പ് തൂക്കുപാലം നിര്‍മിച്ച് ഊരു നിവാസികളുടെ യാത്രാ ക്ലേശം പരിഹരിച്ചതുപോലും ഇവര്‍ മറന്നു പോയി. ആ ഭാഗത്തേക്കുള്ള 5 കോളനികളിലേക്കും തൂക്കുപാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.'-എന്നായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ സോളാര്‍ പീഡന കേസ്; എപി അനില്‍ കുമാറിനും ക്ലീന്‍ചിറ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ