ആലപ്പുഴ; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയതായി പരാതി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുന്നത്. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ മുറിവ് വീണ്ടും തുന്നിക്കെട്ടി. പ്രസവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ആശുപത്രിയിൽ തുടരുകയാണ് ലക്ഷ്മി.
കഴിഞ്ഞ മാസം 18 നാണ് സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് ലക്ഷ്മി വിധേയയാക്കുന്നത്. ലക്ഷ്മിയുടെ ആദ്യത്തെ പ്രസവമായിരുന്നു. നാലാം ദിവസം ഡിസ്ചാർജ് ആയെങ്കിലും പിറ്റേന്ന് രാവിലെ, തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാൻ തുടങ്ങി. അന്ന് തന്നെ ആശുപത്രിയില്‍ തിരിച്ചെത്തി. പഞ്ഞിക്കെട്ട് വയറ്റിലുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതർ സമ്മതിച്ചില്ല.പകരം പഴുപ്പിനും വേദനക്കും ചികിത്സ നല്‍കി.
ഈ മാസം ആറിനാണ് ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടര്‍മാർ നിർദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം ഇട്ടാല്‍ മതിയെന്നാണ് പറഞ്ഞതെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടി. പിന്നീട് ഐസിയുവിലായിരുന്ന ലക്ഷ്മിയെ ഇന്നലെ രാവിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. എന്നാൽ ലക്ഷ്മിയുടെ കുടുംബത്തിന്‍റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ