കൊച്ചി: സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. 86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകൾ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പുതിയ കേസ്. ബംഗളൂരുവിലെ മഹാബലേശ്വര സര്‍വീസ് സ്‌റ്റേഷന്‍ മാനേജര്‍ രാജേഷ് കെ ആണ് പരാതി നൽകിയത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് മോൻസൻ കാറുകൾ വാങ്ങിയത്.കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
മേഴ്‌സിഡസ് ബെന്‍സ്, ടയോട്ടോ പ്രാഡോ, പോര്‍ഷെ, ക്രിസ്ലര്‍ എന്നിവയടക്കമാണ് മോൻസൻ വാങ്ങിയത്. പണം ലഭിക്കാതെ വന്നതോടെയാണ് വ്യാപാരി പരാതിയുമായി രംഗത്ത് വന്നത്. കേസിൽ മോൻസനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതോടുകൂടി മോൻസനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 14 ആയി. പോക്‌സോ ഉൾപ്പെടെ നാല് കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
മോൻസന് കൊച്ചിയിലും ചേർത്തലയിലുമായി 30ൽ അധികം ആഡംബര കാറുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽപലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ